മൗലികതകൊണ്ട് വിസ്മയമുണർത്തുന്നതും സൂക്ഷ്മശ്രദ്ധവും കൗതുകജനകവുമായ നിരീക്ഷണങ്ങൾകൊണ്ട് വായനക്കാരുടെ ഹൃദയത്തെയും തലച്ചോറിനെയും ഇളക്കിമറിക്കുന്നതുമായ കുറിപ്പുകൾ. ഒരിക്കൽ വായിച്ചാൽ പിന്നീട് തിരഞ്ഞുപിടിച്ച് വായിക്കുംവിധം സവിശേഷമായ സർഗാത്മകബന്ധം സ്ഥാപിക്കുന്ന രചനാലോകം. കഥയായോ കവിതയായോ ഉപന്യാസമായോ അനുഭവങ്ങളായോ വായിക്കാവുന്ന എഴുത്തിനെ രചയിതാവ് സ്വയം വിശേഷിപ്പിക്കുന്നത് കല്പനകൾ എന്നാണ്. അനന്യമായ സർഗാത്മക സൗന്ദര്യമാണ് ഈ കല്പനകളുടെ സവിശേഷമായ മുഖമുദ്ര. നിത്യജീവിതക്കാഴ്ചകളുടെ സൂപ്പർ ഡിസ്ക്രിപ്ഷനിലാണ് ഷാജുവിന് താൽപര്യമെന്ന് വായനക്കുറിപ്പിൽ കവി വി. അബ്ദുൽ ലത്തീഫ് പറയുന്നു. ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ഹെൻട്രി ലെഫവറുടെ ദൈനംദിനതയെക്കുറിച്ചുള്ള പര്യാലോചനകളുമായി ബന്ധിപ്പിച്ച് ഷാജുവിന്റെ സൂപ്പർ ഡിസ്ക്രിപ്ഷനുകളെ വിശദീകരിക്കാനാണ് അബ്ദുൽ ലത്തീഫ് ശ്രമിക്കുന്നത്. കവിയുടെ കുറിപ്പിൽനിന്ന്: “നിത്യജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് നിരന്തരം കണ്ണുപായിക്കുന്നിടത്താണ് ഷാജുവിന്റെ രചനാലോകം ലെഫവറുടെ ചിന്താലോകവുമായി കണ്ണിചേരുന്നത്. നർമ്മത്തിന്റെ പരിസരംവിട്ട് ഗൗരവപൂർണ്ണമായ ആലോചനകൾ ആവശ്യപ്പെടുന്നുണ്ട് ദൈനംദിനതയിലുള്ള ഷാജുവിന്റെ ചുറ്റിക്കളി. ലെഫവറും ലൂക്കാച്ചും മറ്റും രീതിശാസ്ത്രപരമായ കൃത്യതയോടെ ദൈനംദിനതയുടെ പരിസരങ്ങൾ നിരീക്ഷിച്ച് അതിന്റെ അന്യവൽക്കരണത്തിലേക്കുള്ള പതനം നിരീക്ഷണവിധേയമാക്കുമ്പോൾ ഷാജു അത് സർഗാത്മകമായി തിരിച്ചറിയുന്നു.
Reviews
There are no reviews yet.